26/03/2018
വാഹന അപകടവും, പൊതുജനങ്ങളും.
_____________________________________________________വാഹനാപകടങ്ങളിൽ ഗുരുതരമായ പരിക്ക് പറ്റുന്നവരുടെ ശുശ്രൂഷ എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി ഡോക്ടർമാരും അല്ലാത്തവരും എഴുതിയ പോസ്റ്റുകൾ എമ്പാടും കണ്ടു, ഇക്കഴിഞ്ഞ ദിവസത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ. എന്നാൽ ഇത്തരമൊരു അപകടം ഉണ്ടാകുമ്പോൾ ആദ്യ പ്രതികരണക്കാർ (ഫസ്റ്റ് റെസ്പോൻഡേഴ്‌സ്) ആയ പൊതുജനം എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റി ആരും എഴുതിക്കണ്ടില്ല (ഇനി ഞാൻ കാണാത്തതാണോ എന്നറിയില്ല). അത് കൊണ്ട് അതിനെപ്പറ്റിയാകട്ടെ ഇന്നത്തെ പോസ്റ്റ്.
വാഹനാപകടത്തിൽ പരിക്കേറ്റ ആളെ അതിലേ പോകുന്ന ആളുകൾ തിരിഞ്ഞു നോക്കിയില്ല എന്ന വാർത്തകൾ ഇടയ്ക്കിടെ നമ്മൾ കാണാറുണ്ട്. സഹജീവി സ്നേഹം ഉള്ളവരാണ് മിക്ക മനുഷ്യരും എന്നാണെന്റെ കണക്കുകൂട്ടൽ. പിന്നെന്തു കൊണ്ടായിരിക്കാം ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത്? ഈ ഒരവസ്ഥ എങ്ങനെ കൈകാര്യം ചെയ്യണം എന്ന അറിവില്ലായ്മയും അതുമായി ബന്ധപ്പെട്ട ഉൽക്കണ്ഠയും ആകാം പ്രധാന കാരണം എന്ന് ഞാൻ കരുതുന്നു. സഹായിക്കാൻ ഓടിക്കൂടുന്നവർ പലപ്പോഴും അറിവില്ലായ്മ മൂലം പരിക്ക് കൂടുതൽ ഗുരുതരമാക്കുന്ന അവസ്ഥയും കാണാറുണ്ട്.
സാധാരണയായി നാട്ടിൽ കണ്ടു വരുന്ന ഒരു സിനാരിയോ നോക്കാം. രണ്ടു കാറുകൾ തമ്മിൽ കൂട്ടയിടിച്ചു എന്നിരിക്കട്ടെ. വാഹനങ്ങളിൽ ആളുകൾ കുടുങ്ങിപ്പോയെന്നും കരുതുക. ഓടിക്കൂടുന്നവർ കയ്യിൽ കിട്ടുന്ന സാധനങ്ങളെടുത്ത് വാഹനങ്ങൾ വെട്ടിപ്പൊളിച്ചു ആളുകളെ വലിച്ചു തൂക്കി വെളിയിലെടുക്കും (ചെറിയ കുട്ടികൾ ആണെങ്കിൽ ചിലപ്പോൾ കയ്യിലെടുത്ത് 'കുടയുക' എന്നൊരു പരിപാടിയും ചെയ്യും). അടുത്തതായി ആരെങ്കിലും ഓടിപ്പോയി സോഡയോ വെള്ളമോ ഒക്കെ കൊണ്ടുവന്ന് വായിലേക്ക് ഒഴിച്ച് കൊടുക്കും. കൈകാലുകൾ മുറിഞ്ഞു രക്തം വരുന്നുണ്ടെങ്കിൽ കയറോ തുണിയോ ഒക്കെയെടുത്ത് വരിഞ്ഞു മുറുക്കി കെട്ടും ചിലർ. എന്നിട്ട് വഴിയേ പോകുന്ന ഓട്ടോ, കാർ, ടെമ്പോ എന്നിവയിലേതിലെങ്കിലും പരിക്കേറ്റയാളെ നാലായി മടക്കി പാക്ക് ചെയ്ത്, കൂടെ വേറൊരു അഞ്ചാറു പേരും കൂടെ കയറി, വായുഗുളിക വേഗത്തിൽ ഏതെങ്കിലും ആശുപത്രിയിലെത്തിക്കും.
ഇനി എന്താണീ 'മോഡസ് ഓപ്പറാൻഡി'യിലെ പ്രശ്നങ്ങളെന്ന് നോക്കാം.
വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ പലപ്പോഴും ഇന്ധന ടാങ്ക് പൊട്ടുക, തീ പിടിക്കുക എന്നിവ പോലുള്ള അത്യാഹിതങ്ങൾ ഉണ്ടാകാം. രക്ഷാപ്രവർത്തനത്തിന് പോകുന്നവർ കൂടി അപകടത്തിൽ പെടാനുള്ള സാധ്യത ഉണ്ടെന്ന് ചുരുക്കം. ഇത്തരം അവസരങ്ങളിൽ സേഫ് ആണെന്നുറപ്പു വരുത്തി മാത്രം രക്ഷാപ്രവർത്തനത്തിനിറങ്ങുക. ഒന്നാമതേ പ്രഷറിലായ എമർജൻസി സർവ്വീസുകാർക്ക് നിങ്ങളെക്കൂടെ രക്ഷപ്പെടുത്താനുള്ള ബാധ്യത ഉണ്ടാക്കാതിരിക്കുക.
അടുത്തതായി ആളുകളെ അപകടത്തിൽ പെട്ട വാഹനങ്ങളിൽ നിന്ന് പുറത്തെടുക്കുന്നതിനെപ്പറ്റി. ഇത് സ്പെഷ്യലിസ്റ്റ് ടീമുകൾ ചെയ്യേണ്ട പണിയാണ്. എളുപ്പത്തിൽ ആളെ പുറത്ത് എടുക്കാൻ പറ്റും എന്നുണ്ടെങ്കിൽ മാത്രമിതിന് മുതിരുക. വാഹനാപകടങ്ങളിൽ പെട്ട ആളുകൾക്ക് പലപ്പോഴും കശേരുക്കൾക്ക് ക്ഷതമുണ്ടാവാം. വലിച്ചെടുത്ത് പുറത്തിടുന്നത് മൂലം പലപ്പോഴും ഈ ക്ഷതം അധികരിക്കാനും പെർമനന്റ് ആയി സുഷുമ്നാ നാഡിക്ക് തകരാറുണ്ടാവാനും സാധ്യതയുണ്ട്.
വെള്ളം കൊടുക്കൽ ആണ് അടുത്ത ചടങ്ങു. തലച്ചോറിന് പരിക്ക് പറ്റിയ രോഗികളിൽ നല്ലൊരു ശതമാനം പേർക്കും വിഴുങ്ങൽ പ്രക്രിയ (swallow) തകരാറിലായിരിക്കാൻ സാധ്യതയുണ്ട്. സാധാരണ നമ്മൾ ആഹാരം/വെള്ളം വിഴുങ്ങുമ്പോൾ ശ്വാസനാളം അടയുകയും അന്നനാളം തുറക്കുകയും ചെയ്യുന്ന പ്രക്രിയ വഴി ആഹാരവും വെള്ളവും ശ്വാസകോശത്തിലെത്തുന്നത് തടയപ്പെടുന്നു. എന്നാൽ ഇത് തകരാറിലായ രോഗികൾക്ക് വെള്ളം കൊടുത്താൽ മിക്കവാറും അത് നേരെ ശ്വാസകോശത്തിലേക്ക് പോയി ശ്വാസതടസ്സം മൂലം മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. സോഡയും മറ്റുമാണെങ്കിൽ പറയുകയും വേണ്ട, വിഴുങ്ങാൻ തകരാറില്ലാത്തവർക്ക് പോലും ഇവ പ്രശ്നമുണ്ടാക്കും (സംശയമുണ്ടെങ്കിൽ മലർന്ന് കിടന്ന് ഒരു കവിൾ സോഡയോ കൊക്കോകോളയോ മറ്റോ കുടിക്കാൻ ശ്രമിച്ചു നോക്കിയാൽ മതി!). ഇനി വിഴുങ്ങാൻ പ്രശ്നമില്ലാത്തവർക്കും വെള്ളം കൊടുക്കുന്നത് മൂലം മറ്റു പ്രശ്നങ്ങളുണ്ടാവാം. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്ന ആളുകളിൽ അതിലേക്കായി അനസ്തേഷ്യ കൊടുക്കുമ്പോൾ ഇപ്രകാരം കുടിപ്പിച്ച വെള്ളം ഛർദ്ദിച്ചു അത് നേരെ ശ്വാസകോശത്തിലേക്ക് പോകാൻ സാധ്യതയുണ്ട്. അത് കൊണ്ട് ദയവായി ആക്സിഡന്റിൽ പെട്ട ആളുകൾക്ക് വെള്ളം കുടിപ്പിച്ചു സഹായിക്കരുത്.
ഇനി ഓട്ടോ/ടാക്സിയിൽ പാക്ക് ചെയ്യൽ. അതിവേഗ അപകടങ്ങളിൽ (high velocity trauma) ഏകദേശം 5% കേസുകളിൽ നട്ടെല്ലിന് ക്ഷതം ഉണ്ടാവാം എന്നാണ് കണക്കുകൾ. എല്ലാ അപകടങ്ങളിലും, നട്ടെല്ലിന് ക്ഷതമില്ലെന്ന് പ്രൂവ് ചെയ്യപ്പെടുന്നത് വരെ ക്ഷതം ഉണ്ടെന്ന കണക്കുകൂട്ടലിൽ തന്നെ വേണം രോഗിയെ കൈകാര്യം ചെയ്യാൻ. കാരണം സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിച്ചാൽ പിന്നെ മിക്കവാറും ജീവിതകാലം മുഴുവൻ കട്ടിലിലോ വീൽചെയറിലോ ആയിപ്പോകുമെന്നത് തന്നെ. ഒടിഞ്ഞ കശേരുക്കൾ അതേ പൊസിഷനിൽ തന്നെ മെയിന്റയിൻ ചെയ്യാൻ സാധിച്ചാൽ സുഷുമ്നാ നാഡിക്ക് ഉണ്ടാകാൻ സാധ്യതയുള്ള തകരാറുകൾ ഒഴിവാക്കാനോ അതിന്റെ ഗുരുതരാവസ്ഥ കുറയ്ക്കാനോ സാധിക്കും. പരിശീലനം സിദ്ധിച്ച എമർജൻസി സർവീസുകാർ രോഗിയുടെ കഴുത്തിൽ ഒരു ഹാർഡ് കോളർ ഇടുന്നതും ഒരു കട്ടിയുള്ള ബോർഡിൽ (സ്‌പൈനൽ ബോർഡ്) മരത്തടി പോലെ രോഗിയെ കിടത്തി സ്ട്രാപ്പ് ഇടുന്നതുമൊക്കെ ഈ ലക്ഷ്യത്തോടെയാണ്. ആളെ കയ്യിലും കാലിലും 'റ' പോലെ തൂക്കിയെടുത്ത് നാലായി മടക്കി ഓട്ടോയിൽ പാക്ക് ചെയ്യുന്നത് മൂലം രോഗിക്ക് കൂടുതൽ ക്ഷതമുണ്ടാകാനുള്ള സാധ്യത പലമടങ്ങു കൂട്ടുകയാണ് നമ്മൾ യഥാർത്ഥത്തിൽ ചെയ്യുന്നത്. അങ്ങനെ സംഭവിച്ച ഒരു ആളിന്റെ അവസ്ഥ അദ്ദേഹത്തിൻറെ തന്നെ വാക്കുകളിൽ വായിക്കാൻ ആദ്യ കമന്റിലെ ലിങ്ക് നോക്കുക.
ഈ പറഞ്ഞതിന്റെയൊക്കെ അർത്ഥം ഒരപകടം നമ്മുടെ മുൻപിൽ ഉണ്ടായാൽ കയ്യും കെട്ടി നോക്കി നിൽക്കണം എന്നാണോ? അല്ലേയല്ല. ആദ്യം ചെയ്യേണ്ടത് എമർജൻസി സർവീസുകാരെ വിവരമറിയിക്കുക എന്നതാണ്. പിന്നീട്, ചുറ്റുപാടും സേഫ് ആണെന്നുറപ്പ് വരുത്തിയിട്ട് മാത്രം ആക്സിഡന്റ് വിക്ടിമിനരുകിലേക്ക് ചെല്ലുകയും രക്ഷാപ്രവർത്തനം തുടങ്ങുകയും ചെയ്യുക. വാഹനത്തിൽ നിന്നും പുറത്തേക്ക് വീണ ആളാണെങ്കിൽ, ആൾക്ക് ബോധമുണ്ടോ, കൈകാലുകൾ അനക്കുന്നുണ്ടോ, സംസാരിക്കുന്നുണ്ടോ എന്നൊക്കെ ചെക്ക് ചെയ്യുക. ബോധമില്ല, സംസാരിക്കുന്നില്ല എങ്കിൽ മറ്റുള്ളവരുടെ സഹായത്തോടെ ആളെ ഒരു മരത്തടി ഉരുട്ടുന്ന പോലെ (നട്ടെല്ല് ഒരേ ലെവലിൽ നിർത്തിക്കൊണ്ട്) ചരിച്ചു കിടത്തുക. ഛർദ്ദിലും രക്തവും മറ്റും ശ്വാസകോശത്തിലേക്ക് ഒഴുകി ശ്വാസം കിട്ടാതെ രോഗി മരണപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണിത്. മുറിവുകളിൽ നിന്ന് രക്തപ്രവാഹം നിർത്താനായി തുണിയോ അത് പോലുള്ള മറ്റു വസ്തുക്കളോ മുറിവിൽ അമർത്തിപ്പിടിക്കുക. ഒരിക്കലും കൈകാലുകളിൽ മുറുക്കി കെട്ടരുത്, കാരണം രക്തയോട്ടം കുറഞ്ഞു കൈകാലുകൾ മുറിച്ചു മാറ്റേണ്ടി വരുന്ന അവസ്ഥ അതുമൂലം ഉണ്ടായിട്ടുള്ള കേസുകൾ കാണാറുണ്ട് എന്നത് കൊണ്ട് തന്നെ. വാഹനങ്ങളിൽ കുടുങ്ങിപ്പോയവരെ വലിച്ചു വാരി പുറത്തിടാതിരിക്കാൻ ശ്രദ്ധിക്കുക. അത് സ്പെഷ്യലിസ്റ്റുകൾക്ക് വിട്ടുകൊടുക്കുക. അതേ പോലെ സൗകര്യമില്ലാത്ത വാഹനങ്ങളിൽ ആളെ കുത്തിഞെരുക്കി ആശുപത്രിയിലേക്ക് ഓടാതിരിക്കുക. പരിശീലനം സിദ്ധിച്ച ആംബുലൻസ് ക്രൂവിന് അത് വിട്ടുകൊടുക്കുക.
നാട്ടിലെ അവസ്ഥയിൽ ഇതിനൊക്കെ പരിമിതികളുണ്ട് എന്നറിയാത്തതല്ല. എന്നാലും ഒരു രൂപരേഖ എന്ന നിലയിൽ ഓർക്കേണ്ട സംഗതികളാണ് മുകളിൽ പറഞ്ഞതെല്ലാം. ഇഫക്ടീവ് ആയ ഒരു എമർജൻസി സർവീസ് സംസ്ഥാനമാകമാനം ഉണ്ടെങ്കിലേ ഒരു എഫിഷ്യന്റ് ട്രോമാ കെയർ സർവീസ് യാഥാർഥ്യമാകൂ എന്ന ബോധ്യവുമുണ്ട്. അതിന് മുൻകയ്യെടുക്കേണ്ടത് സർക്കാരാണ്, ജനങ്ങളല്ല.
വാഹനാപകടത്തിൽ തലയ്ക്ക് പരിക്ക് പറ്റി ഗുരുതരാവസ്ഥയിലായ രോഗിക്ക് തക്ക സമയത്ത് ചികിത്സ കിട്ടാത്തത് മൂലം മരണമടഞ്ഞതിനെ പറ്റി പല പോസ്റ്റുകളും കണ്ടു. വെന്റിലേറ്റർ എണ്ണം കൂട്ടണം, ജില്ലാ ആശുപത്രികളിൽ ന്യൂറോസർജൻ വേണം എന്നിങ്ങനെ പല അഭിപ്രായങ്ങളും കണ്ടു. എന്റെ വക പത്തു പൈസ ഇട്ടില്ലെന്ന് വേണ്ട.
തലയ്ക്കു ഗുരുതരമായ പരിക്ക് സംഭവിക്കുന്ന ഒരു രോഗിക്ക് അടിയന്തരമായി വേണ്ടത് ന്യൂറോസർജന്റെ ശുശ്രൂഷയല്ല. അപകടത്തിലുണ്ടാകുന്ന ക്ഷതം (പ്രൈമറി ഇഞ്ചുറി) ആയിരിക്കില്ല പലപ്പോഴും മരണ കാരണം. തൽക്ഷണം മരണം സംഭവിക്കുന്ന തരത്തിലുള്ള ഹെഡ് ഇഞ്ചുറി ആണെങ്കിൽ ന്യുറോസർജൻ അടുത്തുണ്ടായിട്ടും കാര്യമില്ല, രോഗി മരിച്ചിരിക്കും. പലപ്പോഴും രോഗികൾ മരിക്കുന്നത് സെക്കൻഡറി ബ്രെയിൻ ഇഞ്ചുറി മൂലമാണ്. ഇതിന് പല കാരണങ്ങളുമുണ്ട്. തലച്ചോറിലെ രക്തസ്രാവം മൂലം തലയോട്ടിക്കുള്ളിൽ മർദ്ദം കൂടുന്നു. കൂടാതെ ശരീരത്തിൽ എവിടെ ക്ഷതമേൽക്കുമ്പോഴുമെന്ന പോലെ തലച്ചോറിലും നീർക്കെട്ട് ഉണ്ടാകുന്നു. ഈ ഉയർന്ന മർദ്ദം കാരണം തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. രക്തപ്രവാഹം കുറയുന്നത് മൂലം നാഡീ കോശങ്ങൾ (ന്യുറോണുകൾ) നീർക്കെട്ട് മൂലം വീർക്കും, പിന്നെ നശിക്കും. ഈ നാഡീകോശങ്ങളിലെ നീർക്കെട്ട് വീണ്ടും തലയോട്ടിക്കുള്ളിലെ മർദ്ദം കൂട്ടും, രക്തപ്രവാഹം കുറയ്ക്കും, ഓക്സിജൻ ലഭ്യത ഇല്ലാത്തത് മൂലം കൂടുതൽ കോശങ്ങൾ നശിക്കും. ഇതൊരു വിഷ്യസ് സൈക്കിളായി തുടരും, തക്കതായ ചികിത്സ കിട്ടുന്നത് വരെഅല്ലെങ്കിൽ രോഗി മരണപ്പെടുന്നത് വരെ. കൂടാതെ തലച്ചോറിന് പരിക്ക് പറ്റിയ നല്ലൊരു ശതമാനം രോഗികളിലും പല കാരണങ്ങളാലും (നാക്ക് പിന്നിലേക്ക് വീണ് ശ്വാസനാളം അടയുക, ചോര ശ്വാസകോശത്തിലേക്ക് ഒഴുകി കട്ടി പിടിക്കുക etc) ശ്വാസതടസ്സം കാണാറുമുണ്ട്. ഇത് മൂലമുള്ള ഓക്സിജൻ ലഭ്യതക്കുറവ് മൂലവും നാഡീകോശങ്ങൾ നശിക്കാം.
ഇതിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത് തലച്ചോറിന് പരിക്ക് പറ്റിയ രോഗികളിൽ ചെയ്യേണ്ട അടിയന്തര ചികിത്സ തലയോട്ടിക്കുള്ളിലെ മർദ്ദം കുറയ്ക്കുക എന്നതാണ്. ഇതിന് പല വഴികളുമുണ്ട്. അപകടം നടന്നയുടനെ ചെയ്യേണ്ടത് രോഗിയുടെ ശ്വാസനാളം അടയുന്ന വഴികൾ ഒഴിവാക്കുക എന്നതാണ്. രോഗിയെ റിക്കവറി പൊസിഷനിൽ കിടത്തുക (ഇത് മൂലം നാക്ക് പിന്നിലേക്ക് വീഴാതിരിക്കാനും രക്തവും മറ്റും ശ്വാസനാളത്തിലേക്ക് ഇറങ്ങാതിരിക്കാനും സഹായിക്കും), തന്നത്താൻ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക, തലച്ചോറിലെ നീർക്കെട്ട് കുറയ്ക്കാൻ ആവശ്യമായ മരുന്നുകൾ നൽകുക, രോഗിയെ സ്റ്റെബിലൈസ് ചെയ്തതിനു ശേഷം പകുതി ഇരിക്കുന്ന പൊസിഷനിൽ കിടത്തുക (തലച്ചോറിലെ നീർക്കെട്ടിനെ ഒരു പരിധി വരെ ഇത് സഹായിക്കും), മറ്റു ശരീര ഭാഗങ്ങളിൽ നിന്നും അമിതരക്തസ്രാവം ഉണ്ടെങ്കിൽ അത് തടയുക, ഇതൊക്കെ ചെയ്യുന്നത് മൂലം നേരത്തെ പറഞ്ഞ സെക്കണ്ടറി ഹെഡ്ഇഞ്ചുറി ഒരു പരിധി വരെ തടയാം. ഇതിലൊന്നും നിന്നില്ലെങ്കിൽ ഓപ്പറേഷൻ ചെയ്ത് രക്തസ്രാവം നിയന്ത്രിക്കുക, ചതഞ്ഞു പോയ തലച്ചോറിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുക, തലയോട്ടിയുടെ ഒരു ഭാഗം തന്നെ താൽക്കാലികമായി നീക്കം ചെയ്യുക ഇവയൊക്കെ വഴി തലച്ചോറിലെ അമിത മർദ്ദം നിയന്ത്രിക്കാം. പക്ഷെ അടിയന്തര ശുശ്രൂഷ എന്നത് എ,ബി,സി (A-airway, B-breathing, C-circulation) എന്നിവയെ ലക്ഷ്യമാക്കിയായിരിക്കണം.
നിർഭാഗ്യവശാൽ ആരോഗ്യ രംഗത്തെ നമ്മുടെ പ്രയോറിറ്റികൾ പലപ്പോഴും ശരിയല്ലെന്ന് പറയേണ്ടി വരും. ഉദാഹരണത്തിന് അടുത്തിടെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു, എല്ലാ ജില്ലാ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യമൊരുക്കും എന്ന്. ഇതിന്റെ ആവശ്യമുണ്ടോ? അമേരിക്കയിലും യൂറോപ്പിലുമൊക്കെ പോലും ടെർഷ്യറി കെയർ സെന്ററുകളിൽ അല്ലെങ്കിൽ സ്പെഷ്യലൈസ്‌ഡ് ആശുപത്രികളിൽ മാത്രമാണ് ന്യുറോസർജറിയും സ്‌പൈനൽ സർജറിയും ഹൃദയശസ്ത്രക്രിയയുമൊക്കെ ചെയ്യുന്നത്. അതിനു കാരണം ഈ സർവീസുകൾ അത്തരം സ്പെഷ്യലൈസ്‌ഡ് സെന്ററുകളിൽ ചെയ്യുന്നത് മൂലം ചെലവ് കുറയ്ക്കാം, അവിടുത്തെ ഡോക്ടർമാരുടെയും മറ്റു പ്രൊഫഷനലുകളുടെയും ആ ചികിത്സയിലുള്ള പ്രാവീണ്യം ഏറ്റവും ഉയർന്ന തലത്തിൽ മെയിന്റയിൻ ചെയ്യാം എന്നതൊക്കെയാണ്. ഒരു ഹെഡ് ഇഞ്ചുറി രോഗിക്ക് ഹോസ്പിറ്റലിൽ എത്തുന്നതിനു മുന്നേ തന്നെ ചെയ്യുന്ന ചികിത്സകളാണ് (പ്രീ ഹോസ്പിറ്റൽ കെയർ) പലപ്പോഴും അയാൾ ജീവിക്കുമോ മരിക്കുമോ എന്ന് തീരുമാനിക്കുന്നത്. കുറഞ്ഞ പക്ഷം താലൂക്ക്/ജില്ലാ ആശുപത്രികളിൽ എങ്കിലും ഇതിനുള്ള സൗകര്യം ഒരുക്കുകയും സ്റ്റാഫിനെ ട്രെയിൻ ചെയ്യുകയും ആണ് അടിയന്തരമായി ചെയ്യേണ്ടത്. കൂടാതെ ഒരു ജില്ലയിലെ മൊത്തം ആശുപത്രികളിലെയും ഐസിയു ബെഡ് സ്റ്റാറ്റസ് ഒരു സെൻട്രൽ ഡാറ്റാബേസിൽ ഉൾപ്പെടുത്തി, രോഗിയെ സൗകര്യങ്ങൾ ഉള്ളയിടത്തേക്ക് വിടാനുള്ള സംവിധാനവും ഉണ്ടാകണം.
ഇതൊക്കെ നേരെയാവും എന്ന് വലിയ പ്രതീക്ഷയൊന്നും വേണ്ട. ഇപ്പോഴത്തെ ബഹളം അടങ്ങിക്കഴിയുമ്പോൾ ദിലീപിന് ജാമ്യം കിട്ടുമോ എന്നതിലേക്ക് വീണ്ടും ചർച്ചകൾ വഴിമാറും, മുരുകനെന്ന മനുഷ്യനെ എല്ലാവരും മറക്കും. അനുഭവങ്ങളിൽ നിന്ന് നമ്മൾ ഒരു പാഠവും പഠിക്കുന്നില്ലെന്ന് മുൻകാല ചരിത്രം. ആരോഗ്യപരിപാലനം എന്നത് ബ്യുറോക്രാറ്റുകളുടെ ബ്രെയിൻ വേവുകൾക്കനുസരിച്ചു നിശ്ചയിക്കപ്പെടുന്ന ഒരു സിസ്റ്റത്തിൽ കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നതും തെറ്റാണ്.
എന്ത് കൊണ്ടാണ് മുരുകന് തക്കതായ ചികിത്സ കിട്ടാതിരുന്നതെന്നതിനെ പറ്റി ഒരു കൂലങ്കഷമായ അന്വേഷണവും, അതിന്റെ തുടർച്ചയായി ആരോഗ്യ സംവിധാനങ്ങളിൽ മാറ്റവും വന്നില്ലെങ്കിൽ ഇനിയും മുരുകന്മാർ ഉണ്ടാവും, അന്നും നമ്മൾ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയും ചെയ്യും, നമ്മൾ അതിനകം ഒരു മുരുകൻ ആയില്ലെങ്കിൽ.
വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗിയെ കിടത്തിയിരുന്ന സ്‌ട്രെച്ചറിന്റെ തലഭാഗം കീഴേക്ക് തൂക്കിയിടുകയും പിന്നീട് അയാളെ ആളുകളൊക്കെ വന്നു ഓരോ കയ്യിലും കാലിലും ചാക്കുകെട്ട് പോലെ തൂക്കിയെടുത്ത് ഒരു വീൽചെയറിൽ ഇരുത്തുന്നതും വാർത്താചാനലുകളിൽ കണ്ടു.
ഈ രോഗിയെ ആദ്യം ജില്ലാ ആശുപത്രിയിൽ കൊണ്ട് പോയി തലയുടെ സ്കാൻ എടുക്കുകയും തലച്ചോറിൽ രക്തസ്രാവം ഉണ്ടെന്നു കണ്ടു മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗത്തിലേക്ക് റഫർ ചെയ്തതാണെന്നും പറയപ്പെടുന്നു.
ഈ രോഗിയുടെ നട്ടെല്ലിന് പരിക്കുകളൊന്നും ഇല്ലായെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. അങ്ങനെ ഉറപ്പു വരുത്തിയിട്ടില്ലെങ്കിൽ, കശേരുക്കൾക്ക് ക്ഷതം സംഭവിക്കാൻ ഈ തൂക്കിയെടുക്കൽ തന്നെ മതിയാകും.
തലച്ചോറിന് പരിക്ക് പറ്റിയ രോഗിയുടെ തലയോട്ടിക്കുള്ളിലെ മർദ്ദം കുറയ്ക്കാനായി തല ഉയർത്തി വെയ്ച്ചു വേണം രോഗിയെ ആശുപത്രിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ. ഇല്ലെങ്കിൽ തലയോട്ടിക്കുള്ളിലെ പ്രഷർ ക്രമാതീതമായി ഉയരാനും അതുവഴി ജീവാപായം തന്നെ ഉണ്ടാകാനും സാധ്യതയുണ്ട്.
മുരുകൻ സംഭവത്തിന് ശേഷം ട്രോമാ കെയർ സംവിധാനം ശക്തിപ്പെടുത്തി വികസിത രാജ്യങ്ങളിലേതിന് തുല്യമാക്കും എന്നൊക്കെ സർക്കാർ അധികാരികൾ പറയുന്നുണ്ടായിരുന്നു. പക്ഷെ ഫസ്റ്റ് റെസ്പൊണ്ടേഴ്സ് മുതൽ ട്രോമാ സെന്ററിലെ അത്യാഹിതവിഭാഗത്തിലെ ആരോഗ്യപ്രവർത്തകർക്ക് വരെ കൃത്യമായ ട്രെയിനിങ് കൊടുക്കാതെ ഒന്നും ശരിയാകാൻ പോകുന്നില്ല. പ്രോപ്പറായി ഒരു ഓഡിറ്റിങ് നടത്തി എവിടെയൊക്കെയാണ് സംവിധാനത്തിന്റെ പിഴവുകൾ എന്ന് ഐഡന്റിഫൈ ചെയ്ത് അതിനുള്ള പരിഹാരം കാണാതെ കുറെ കെട്ടിടവും സ്റ്റാഫിനെയും നിയമിച്ചതു കൊണ്ടുമാത്രം ഒന്നും നേരെയാകാൻ പോകുന്നില്ല. സ്റ്റാഫിനെ സസ്‌പെൻഡ് ചെയ്യുന്നതും അവർക്കെതിരേ പോലീസ് കേസുകൾ എടുക്കുന്നത് കൊണ്ടും ജനരോഷം തൽക്കാലം ശമിപ്പിക്കാം. ഇത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടേയിരിക്കും.