05/08/2025
2025 ജൂൺ 30ലെ കണക്കനുസരിച്ച്, പുരപ്പുറ സൗരോർജ്ജ (Rooftop Solar - RTS) സ്ഥാപിത ശേഷിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് നാലാം സ്ഥാനത്താണ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ വലിയ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അവരെക്കാൾ വൈദ്യുതി ആവശ്യം കുറവാണെങ്കിൽക്കൂടി പുരപ്പുറ സൗരോർജ്ജ ഉത്പാദനത്തിൽ കേരളം മുന്നിട്ടുനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ കര്‍ണാടകത്തിന്റെ ഇരട്ടിയോളം ആണ് കേരളത്തിലെ പുരപ്പുറ സൌരോര്‍ജ്ജ നിലയങ്ങളുടെ ശേഷി.
ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, അവിടെയെല്ലാം പകൽ സമയത്താണ് വൈദ്യുതിയുടെ ആവശ്യം ഏറ്റവും കൂടുതൽ എന്ന് കാണാം. എന്നാൽ, കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേരളത്തിൽ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യം (Peak Demand) അനുഭവപ്പെടുന്നത് സൗരോർജ്ജോത്പാദനം ഒട്ടുമില്ലാത്ത വൈകുന്നേരം 6 മണിക്കും രാത്രി 11 മണിക്കും ഇടയിലാണ്. ഇത് സൗരോർജ്ജ വൈദ്യുതിയുടെ ലഭ്യതയും ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകതയും തമ്മിൽ വലിയൊരു പൊരുത്തക്കേട് സൃഷ്ടിക്കുന്നുണ്ട്.
പുരപ്പുറ സൗരോർജ്ജ നിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വലിയൊരു ഭാഗവും പകൽ സമയത്ത് ഉപയോഗിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. നിലവിലെ കണക്കനുസരിച്ച്, സൗരോർജ്ജ ഉത്പാദനത്തിന്റെ 36% മാത്രമാണ് പകൽ സമയത്ത് ഉത്പാദകർ ഉപയോഗിക്കുന്നത്. ഉപയോഗശേഷം ഉത്പാദകർ ഗ്രിഡിലേക്ക് നൽകിയ 64 ശതമാനത്തിൽ ഏകദേശം 45 ശതമാനം വൈദ്യുതി 'ബാങ്കിംഗ്' സംവിധാനത്തിലൂടെ സൗരോർജ്ജം ലഭ്യമല്ലാത്ത സമയങ്ങളിൽ ഉത്പാദകർതന്നെ ഉപയോഗിക്കുന്നു. ബാക്കിയുള്ള 19 ശതമാനം വൈദ്യുതിക്ക് ശരാശരി വൈദ്യുതി വാങ്ങൽ വില (APPC) പ്രൊസ്യൂമർമാർക്ക് (സോളാർ ഉത്പാദകർ) നൽകി അവരിൽ നിന്ന് കെഎസ്ഇബി വാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നിലവിലെ ബാങ്കിംഗ് വ്യവസ്ഥകൾ പ്രകാരം, പ്രൊസ്യൂമർമാർ പകൽ സമയത്ത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് തുല്യമായ അളവിലുള്ള വൈദ്യുതി, ആവശ്യകത ഏറ്റവും കൂടുതലുള്ള വൈകുന്നേരങ്ങളിൽ (ഈവനിംഗ് പീക്ക് മണിക്കൂറുകൾ) അവർക്ക് തിരികെ നൽകാൻ കെഎസ്ഇബി ബാധ്യസ്ഥരാണ്. ഈ സമയത്ത് വിപണിയിൽ വൈദ്യുതിയുടെ ലഭ്യത കുറവും വില വളരെ കൂടുതലുമായതിനാൽ ഇത് കെ എസ് ഇ ബിക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മൂലമുണ്ടായ സാമ്പത്തിക ആഘാതം 500 കോടി രൂപ കവിഞ്ഞു. സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും യൂണിറ്റിന് 19 പൈസയുടെ അധികഭാരമായി മാറുന്ന സാഹചര്യമാണ് ഇത് സൃഷ്ടിക്കുന്നത്. ബാറ്ററി സ്റ്റോറേജില്ലാതെ 3 കിലോവാട്ടിനു മുകളിലുള്ള പ്ലാൻ്റുകൾ ഇനിയും സ്ഥാപിച്ചാൽ ഈ അധികച്ചെലവ് നിലവിലുള്ള 19 പെസയിൽ നിന്ന് വരും വർഷങ്ങളിൽ വർദ്ധിച്ചു വരും. ഈ പ്രവണത തുടരുകയാണെങ്കിൽ, 2034-35 ആകുമ്പോഴേക്കും യൂണിറ്റിന് 39 പൈസയുടെ അധികഭാരം ഉപഭോക്താക്കൾ വഹിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സംസ്ഥാനത്തെ സാധാരണ ഉപഭോക്താക്കൾക്ക് അനാവശ്യമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ്.
കൂടാതെ, പകൽസമയ ഉപയോഗം വളരെ കുറഞ്ഞ കേരളം പോലുള്ള ഒരു സംസ്ഥാനത്തിൽ, അധികമായി ഉൽപ്പാദിപ്പിച്ച് ഗ്രിഡിലേക്കെത്തുന്ന വൈദ്യുതി കാരണം ഗ്രിഡിൽ ഉയർന്ന വോൾട്ടേജ് ഉണ്ടാകാനും ഗാർഹിക ഉപകരണങ്ങൾ കേടാവാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്. വൈദ്യുത ശൃംഖലയുടെ സുരക്ഷിതത്വത്തിന് സോളാർ പ്ലാൻ്റുകൾ നിശ്ചിതസമയം ഓഫ് ചെയ്യേണ്ടുന്ന സാഹചര്യം പോലും ഭാവിയിൽ ഉണ്ടാകുകയും ചെയ്യും.
സംസ്ഥാനത്തെ 1.3 കോടിയിലേറെ വരുന്ന വൈദ്യുതി ഉപഭോക്താക്കളുടെ വെറും രണ്ട് ശതമാനം – രണ്ടര ലക്ഷത്തിൽപ്പരം പേർ മാത്രമാണ് നിലവിൽ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. വൈദ്യുതിയുടെ ബാങ്കിംഗ് മൂലമുണ്ടായ അധികബാധ്യത സൗരോർജ്ജ ഉത്പാദകരല്ലാത്തവരുൾപ്പെടെ എല്ലാ ഉപഭോക്താക്കളും സഹിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ് എന്ന നിലപാടാണ് കെ എസ് ഇ ബിക്കുള്ളത്. റിന്യൂവബിൾ എനെർജി റെഗുലേഷൻ 2025 ൻ്റെ കരടിന്മേലുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കൾക്ക് അധികഭാരം വരാത്ത തരത്തിൽ, അവരെ സംരക്ഷിക്കുന്ന നിലപാടായിരിക്കും കെഎസ്ഇബി സ്വീകരിക്കുക.