15/06/2026
കേരള സാങ്കേതിക സർവ്വകലാശാലയിലെ ‘ഇയർ ഔട്ട്’ സിസ്റ്റം പിൻവലിക്കുക: എസ്.എഫ്.ഐ
കേരള സാങ്കേതിക സർവ്വകലാശാലയ്ക്ക് (KTU) കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശിക്കുന്നതിന് ഒന്നും രണ്ടും സെമസ്റ്ററുകളിൽ നിന്നും, ഏഴാം സെമസ്റ്ററിലേക്ക് പ്രവേശിക്കുന്നതിന് ഒന്ന് മുതൽ നാല് വരെയുള്ള സെമസ്റ്ററുകളിൽ നിന്നും നിശ്ചിത ക്രെഡിറ്റ് നിർബന്ധമാക്കുന്ന ‘ഇയർ ഔട്ട്’ രീതി വിദ്യാർത്ഥികളിൽ കടുത്ത മാനസിക സംഘർഷമാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിൽ എസ്.എഫ്.ഐ നടത്തിയ ശക്തമായ സമരങ്ങളുടെ ഭാഗമായി, 2019 സ്കീമിൽ ഈ ക്രെഡിറ്റ് നിയന്ത്രണം നടപ്പിലാക്കുന്നതിൽ നിന്ന് യൂണിവേഴ്സിറ്റി പിൻമാറിയിരുന്നു. എന്നാൽ 2024 സ്കീമിൽ ഈ സിസ്റ്റം തുടരുകയും , ഈ അധ്യയന വർഷം മുതൽ അത് വിദ്യാർത്ഥികളെ ബാധിച്ചു തുടങ്ങുകയുമാണ്. പുതിയ സ്കീം പ്രകാരം അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശിക്കാൻ ഒന്നും രണ്ടും സെമസ്റ്ററുകളിലായി 18 ക്രെഡിറ്റുകൾ നിർബന്ധമാണ്.
പരീക്ഷകൾ കൃത്യസമയത്ത് നടത്താത്തതും, ഫലപ്രഖ്യാപനവും പുനർമൂല്യനിർണ്ണയ (Revaluation) ഫലങ്ങളും സമയബന്ധിതമായി പ്രസിദ്ധീകരിക്കാത്തതും കാരണം വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷകൾ എഴുതാനുള്ള അവസരങ്ങൾ പലപ്പോഴും നഷ്ടപ്പെടുകയാണ്. ഈ യാഥാർത്ഥ്യങ്ങൾ മുൻനിർത്തിയാണ് എസ്.എഫ്.ഐ സമരം ചെയ്യുകയും 2019 സ്കീമിൽ നിന്ന് ഇത് പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തത്. 2024 സ്കീമിലെ ‘ഇയർ ഔട്ട്’ സംവിധാനവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഈ വർഷം പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പാണ് അധികൃതർ നൽകിയിരുന്നത്.
വിദ്യാർത്ഥി വിരുദ്ധമായ ‘ഇയർ ഔട്ട്’ സിസ്റ്റം തുടർന്നാൽ അയ്യായിരത്തിലധികം വിദ്യാർത്ഥികൾക്ക് ഒരു അധ്യയന വർഷം നഷ്ടമാകുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ജൂലൈ ഒന്നിന് കോളേജുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, അതിനു മുൻപ് തന്നെ വിദ്യാർത്ഥി വിരുദ്ധമായ ‘ഇയർ ഔട്ട്’ രീതി പൂർണ്ണമായും ഒഴിവാക്കാൻ സർവ്വകലാശാല അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ സമരപ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.