27/04/2025
“എം പീ..ആയിരം പേർക്ക് മൂന്ന് ദിവസം നാരങ്ങാവെള്ളം ഉണ്ടാക്കിയതിന്റെ ബാക്കി നാരങ്ങയുടെ തൊണ്ട് ബാക്കിയുണ്ട്. അതിനി എന്തുചെയ്യും?”
ചോദിക്കുന്നത് സി കെ ജി ആണ്.
”ബാക്കി തൊണ്ട് നമുക്ക് നാരങ്ങാ അച്ചാറാക്കാം.” എം പിയുടെ മറുപടി ഉടൻ വരുന്നു.
1984, ഭോപ്പാൽ ദുരന്തത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് ഭോപ്പാലിലേക്ക് ആയിരം ശാസ്ത്ര പ്രവർത്തകർ സഞ്ചരിക്കുന്ന ഒരു സയൻസ് ട്രെയിൻ സഞ്ചരിക്കുന്നു. ട്രെയിൻ മുഴുവൻ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകരാണ്. സയൻസ് ട്രെയിൻ എന്നത് എം പി യുടെ ആശയമാണ്. ഭോപ്പാലിൽ നടന്നത് വെറും ദുരന്തമല്ല കൂട്ടക്കൊല ആയിരുന്നു എന്നാണ് പരിഷത് അന്ന് വാദിച്ചത്. ഈ ആശയം ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കാനാണ് പരിഷത് സയൻസ് ട്രെയിൻ സംഘടിപ്പിച്ചത്.
കെ എൻ രാജ് ആണ് ട്രെയിനിന് പച്ചക്കൊടി കാട്ടിയത്. ലോകം മുഴുവൻ ശ്രദ്ധിച്ച ഒരു ട്രെയിൻ യാത്ര.
യാത്രികർക്ക് കൊടുത്ത നാരങ്ങാവെള്ളത്തിന്റെ ബാക്കി വന്ന നാരങ്ങാ വച്ച് സി കെ ജിയും സഹപ്രവർത്തകരും ചേർന്ന് ഭരണികൾ നിറച്ച് അച്ചാറുണ്ടാക്കി.
ഈ കഥ പറഞ്ഞത് സി കെ ജി തന്നെയാണ്. ബുദ്ധന്റെ കഥകളിൽ കേൾക്കുന്ന മിതവ്യയത്തിന്റെ ബാലപാഠങ്ങളാണ് ഇവിടെ താൻ പഠിച്ചതെന്നും പിന്നീട് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചതെന്നും അധ്യാപകനായ സി കെ ജി പറയുന്നു.
ഇന്ന് ഏറെക്കാലത്തിന് ശേഷം എം പി തിരുവനന്തപുരത്തെത്തി പഴയ സുഹൃത്തുക്കളുമായി സംവദിക്കുകയായിരുന്നു. എല്ലാവരും ഇത്തരത്തിൽ പഴയ കഥകൾ ഓർത്തെടുത്തു.
ഡോ എം പി പരമേശ്വരനെക്കുറിച്ച് പല തവണ ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്. എന്റെയും എന്റെ തലമുറയിലേയും ധാരാളം ആളുകളെ പ്രചോദിപ്പിച്ച വ്യക്തി എന്ന നിലയിൽ.
ഇപ്പോൾ എം പിക്ക് തൊണ്ണൂറ് വയസ്സ് തികഞ്ഞു
തൃശൂരാണ് താമസം. ഏറെക്കാലം എം പി ജീവിച്ചതും പ്രവർത്തിച്ചതും തിരുവനന്തപുരത്താണ്. ഇപ്പോൾ പഴയ സുഹൃത്തുക്കളെ കാണാൻ എം പി വീണ്ടും ഇവിടെയെത്തി.
പഴയ പല കൂട്ടുകാരും എം പിയെ കാണാനെത്തി. തൊണ്ണൂറ് വയസ്സ് കഴിഞ്ഞ സി കെ ജി, അപ്പുവണ്ണൻ, ഒപ്പം അണ്ണൻ (ആർ രാധാകൃഷ്ണൻ, രവിയണ്ണൻ, ആർ വി ജി, കെ പി കണ്ണൻ, ഡോ ഇക്‌ബാൽ, സി രാമകൃഷ്ണൻ, സി പി നാരായണൻ, സി പി അരവിന്ദാക്ഷൻ ..പിന്നെ വരദണ്ണൻ, കൃഷ്ണേട്ടൻ, മനമോഹൻ, ജഗജീവൻ തുടങ്ങി അക്കാലത്തെ ധാരാളം സുഹൃത്തുക്കൾ സഹപ്രവർത്തകർ. ശാരദ മുരളീധരനും ഡോ വേണുവുമെത്തി. കോലഴിയിൽ നിന്ന് ഉണ്ണിക്കൃഷ്ണനെത്തി. മോഹൻകുമാറും വരദണ്ണനും മുഖ്യ സംഘാടകരായി. എല്ലാവരുടെയും പേരെഴുതുന്നില്ല. താഴെയുള്ള ചിത്രത്തിൽ വന്നവരെയെല്ലാം നിങ്ങൾക്ക് കാണാം.
തൊണ്ണൂറാം വയസ്സിലും എം പിയ്ക്ക് ആവേശത്തിനോ ആശയങ്ങൾക്കോ ഒരു പഞ്ഞവുമില്ല.
ഞാൻ കുറച്ച് അകലെ നിന്ന് എം പിയെയും സുഹൃത്തുക്കളെയും നോക്കി. ഞാൻ കണ്ടത് ഒരു കാലഘട്ടമാണ്. എന്റെ ജീവിതത്തെ നിർണായകമായി വഴിതിരിച്ചുവിട്ട ഒരു കാലഘട്ടത്തെ.
ഞങ്ങൾ വലിയ ആരാധനയോടെയാണ് എം പിയെ കണ്ടിരുന്നത്. ന്യൂക്ലിയർ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടി ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആണവ ഗവേഷണ സ്ഥാപനമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ജോലി ചെയ്തിരുന്ന കാലത്ത് അതുപേക്ഷിച്ച് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാനും ശാസ്ത്ര പ്രചാരണത്തിനായുമെത്തിയ അത്ഭുത പ്രതിഭാസമായാണ് എല്ലാവരും എം പിയെ കണ്ടത്.
എം പി ആശയങ്ങളുടെ ഒരു പ്രവാഹമാണ്. അത് എല്ലാ മേഖലകളിലും നിറഞ്ഞുനിൽക്കും. ശാസ്ത്രം മാത്രമല്ല, വിദ്യാഭ്യാസം, വികസനം, ആരോഗ്യം, കൃഷി, സിനിമ, എന്നുവേണ്ട എല്ലാ കാര്യങ്ങളിലും എം പിക്ക് വ്യത്യസ്തമായ ഒരു ചിന്തയും പദ്ധതിയുമുണ്ട് .
ഇത്തരത്തിലുള്ള മറ്റ് ചിന്തകരിൽ നിന്ന് എം പിയെ വ്യത്യസ്തനാക്കുന്നത് ഈ പദ്ധതികൾ പ്രാവർത്തികമാക്കാൻ എം പിക്കുള്ള മിടുക്കാണ്.
ഒറ്റ വർഷം കൊണ്ട് കേരളത്തെ നമുക്ക് സമ്പൂർണ സാക്ഷരമാക്കാം, എം പി പറയുന്നു. നടക്കാത്ത പദ്ധതി, എല്ലാവരും എതിർക്കുന്നു.
എം പി മുന്നിട്ടിറങ്ങുന്നു, പിന്നീട് കണ്ടത് ചരിത്രം
പുകയില്ലാത്ത അടുപ്പ്, ഗ്രാമശാസ്ത്ര സമിതി, ശാസ്ത്ര കലാജാഥ, റിസോഴ്സ് മാപ്പിംഗ്, മിതവ്യയ, …ഇങ്ങനെ പരിഷത്തിന്റെ പ്രധാന പരിപാടികളിൽ പലതും ആശയം മുതൽ പ്രായോഗികമാക്കാൻ വരെ എം പി മുന്നിൽ നിൽക്കും.
പരിഷത്തിൽ തുടങ്ങിവച്ച ഗ്രാമതല പരിപാടികളിൽ നിന്നാണ് പിന്നീട് ജനകീയാസൂത്രണം എന്ന രാഷ്ട്രീയ പദ്ധതി രൂപപ്പെടുന്നത്.
ഞങ്ങൾ കാർഷിക വിദ്യാർത്ഥികളെക്കൊണ്ട് സോയിൽ ആൽബം ഉണ്ടാക്കിയ കഥ ഞാൻ പണ്ട് ഇവിടെ എഴുതിയിട്ടുണ്ട്.
ഇത്തവണ തൊണ്ണൂറാം വയസ്സിൽ ആറ് പുസ്തകങ്ങളുടെ പണിപ്പുരയിലാണ് എം പി. അതിൽ ഏറ്റവും പ്രധാനം റൂർബൻ റിപ്പബ്ലിക് എന്ന ആശയമാണ്. ഒപ്പം എല്ലാവർക്കും സമൃദ്ധി, വളർച്ചയുടെ സീമകൾ തുടങ്ങി ധാരാളം പുതിയ പുസ്തകങ്ങൾ.
എന്താണ് താൻ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് എം പി ലഘുവായി സംസാരിച്ചു. അപകടം പിടിച്ച കാലമാണ്. വികസനത്തെ കുറിച്ച് മാറ്റി ചിന്തിച്ചേ പറ്റൂ. സ്വയം സമ്പൂർണമായ റൂർബൻ റിപ്പബ്ലിക്കുകൾ എന്നതാണ് പ്രധാന ആശയം. ആഹാരം, വെള്ളം, വൈദ്യുതി, പ്രാഥമിക വിദ്യാഭ്യാസം എന്നതിലൊക്കെ ഇവർ സമ്പൂർണമാകാൻ ശ്രമിക്കും. ഇത്തരത്തിൽ നൂറുകണക്കിന് റിപ്പബ്ലിക്കുകളുടെ സമാഹാരം. ഇതെല്ലാം ആശയം എന്ന നിലക്ക് പറയുന്നതല്ല. എല്ലാത്തിന്റെയും വിശദമായ കണക്കുകളുണ്ട്.
ഷുമാക്കറിന്റെ ചെറുതാണ് സുന്ദരം എന്നതിനെ ചെറുതാണ് ശക്തവും എന്ന് എം പി തിരുത്തും. ഗാന്ധിയെയും മാർക്സിനെയും സംയോജിപ്പിക്കും.
പുസ്തകം ലഭിച്ചതിന് ശേഷം ഇതേക്കുറിച്ച് വിശദമായി എഴുതാൻ ശ്രമിക്കാം.
ലോകമാകെ രാഷ്ട്രീയത്തിൽ വലിയ മാറ്റം വരുന്ന കാലമാണ്. വലതുപക്ഷ ചിന്തകൾ പിടിമുറുക്കുന്നു. പരമ്പരാഗത ഇടത് രാഷ്ട്രീയം ക്ഷീണിക്കുന്നു. സാങ്കേതിക വിദ്യകൾ രാഷ്ട്രീയത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നു. ഗ്ലോബൽ ഫിനാൻസ് മുതലാളിത്തത്തിന്റെ രൂപം മാറ്റുന്നു. ഇവിടെ എന്താവണം മാനവികമായ ഇടത് പുരോഗമന രാഷ്ട്രീയം എന്ന് ചിന്തിക്കുന്നവർ തീർച്ചയായും എം പിയെ ഗൗരവത്തോടെ കാണുന്ന കാലം വരും.
ഒരു കാര്യം തീർച്ചയാണ്, നമുക്ക് എം പിയോട് തീക്ഷ്ണമായി വിയോജിക്കാം. എന്നാൽ എം പിയുടെ അപാരമായ മനുഷ്യ സ്നേഹത്തെ നമുക്ക് കാണാതിരിക്കാനാവില്ല. സ്നേഹത്തിന്റെ രാഷ്ട്രീയം എന്ന സാധ്യതയെ പരിഗണിക്കാതിരിക്കാനാവില്ല.
ജി സാജൻ
https://www.facebook.com/share/1DA7fkaVZ4/